Verses of Hope

  • എന്നാല്‍, ഞാന്‍ ഒരു കാര്യം ഓര്‍മിക്കുന്നു, അത് എനിക്കു പ്രത്യാശ തരുന്നു. കര്‍ത്താവിന്‍റെ സ്‌നേഹം ഒരിക്കലും അസ്തമിക്കുന്നില്ല; അവിടുത്തെ കാരുണ്യം അവസാനിക്കുന്നില്ല. ഓരോ പ്രഭാതത്തിലും അതു പുതിയതാണ്. അവിടുത്തെ വിശ്വസ്തത ഉന്നതമാണ്. (വിലാപങ്ങള്‍ 3:21-23)
  • ഇതാ! തന്നെ ഭയപ്പെടുന്നവരെയും തന്‍റെ കാരുണ്യത്തില്‍ പ്രത്യാശ വയ്ക്കുന്നവരെയും കര്‍ത്താവു കടാക്ഷിക്കുന്നു. .. കര്‍ത്താവേ, അങ്ങയുടെ കാരുണ്യം ഞങ്ങളുടെ മേല്‍ ചൊരിയണമേ! ഞങ്ങള്‍ അങ്ങയില്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 33:18,22)
  • ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ്‌ സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു. (സങ്കീര്‍ത്തനങ്ങള്‍ 34:18) | ദൈവത്തിന്‍റെ സംരക്ഷണം
  • അങ്ങാണ് എന്‍റെ അഭയശിലയും ദുര്‍ഗവും. കര്‍ത്താവേ, അങ്ങാണ് എന്‍റെ പ്രത്യാശ; ചെറുപ്പം മുതല്‍ അങ്ങാണ് എന്‍റെ ആശ്രയം. (സങ്കീര്‍ത്തനങ്ങള്‍ 71:3,5)
  • എന്‍റെ ഹൃദയത്തിന്‍റെ ആകുലതകള്‍ വര്‍ധിക്കുമ്പോള്‍ അങ്ങ് നല്‍കുന്ന ആശ്വാസം എന്നെ ഉന്‍മേഷവാനാക്കുന്നു. കര്‍ത്താവ് എന്‍റെ ശക്തികേന്ദ്രമാണ്; എന്‍റെ ദൈവം എന്‍റെ അഭയശിലയും. (സങ്കീര്‍ത്തനങ്ങള്‍ 94:19)
  • അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനം തന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടു കൊള്ളും. ഓരോ ദിവസത്തിനും അതതിന്‍റെ ക്‌ളേശം മതി. (മത്തായി 6:34)
  • എളിയവരുടെ അഭിലാഷം അവിടുന്നു നിറവേറ്റും; അവരുടെ ഹൃദയത്തിനു ധൈര്യം പകരും; അവിടുന്ന് അവര്‍ക്കു ചെവികൊടുക്കും. (സങ്കീര്‍ത്തനങ്ങള്‍ 10:17)
  • ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാര്‍ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചന കള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍. (ഫിലിപ്പി 4:6)
  • ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്‍റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍റെ വിജയകരമായ വലത്തു കൈകൊണ്ടു ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും.(ഏശയ്യാ 41:10)
  • നിന്‍റെ എല്ലാ പ്രവൃത്തികളും ദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചു തരും. (സുഭാഷിതങ്ങള്‍ 3:6)
  • നിന്‍റെ ഉദ്യമങ്ങളിലെല്ലാം നീ വിജയം വരിക്കും.(ജോഷ്വാ 1:7)
  • നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും. (മത്തായി 6:33)
  • ശിക്ഷണത്തിനുവേണ്ടിയാണു നിങ്ങള്‍ സഹിക്കേണ്ടത്. മക്കളോടെന്നപോലെ ദൈവം നിങ്ങളോടുപെരുമാറുന്നു. പിതാവിന്‍റെ ശിക്ഷണം ലഭിക്കാത്ത ഏതു മകനാണുള്ളത്? (ഹെബ്രായര്‍ 12:7) | പിതൃശിക്ഷണം
  • ഭൗമിക പിതാക്കന്‍മാര്‍ തങ്ങളുടെ ഇഷ്ടമനുസരിച്ചു കുറച്ചുസമയം നമ്മെ പരിശീലിപ്പിച്ചു. എന്നാല്‍, ദൈവം നമ്മെ പരിശീലിപ്പിക്കുന്നതു നമ്മുടെ നന്‍മയ്ക്കും തന്‍റെ പരിശുദ്ധിയില്‍ നാം പങ്കുകാരാകുന്നതിനും വേണ്ടിയാണ്. എല്ലാ ശിക്ഷണവും സന്തോഷപ്രദമെന്നതിനെക്കാള്‍ വേദനാജനകമായി തത്കാലത്തേക്കു തോന്നുന്നു. എന്നാല്‍, അതില്‍ പരിശീലിപ്പിക്കപ്പെട്ടവര്‍ക്കു കാലാന്തരത്തില്‍ നീതിയുടെ സമാധാനപൂര്‍വകമായ ഫലം ലഭിക്കുന്നു. (ഹെബ്രായര്‍ 12:10-11)
  • എന്‍റെ മഹിമയ്ക്കായി നിന്നെ വിച്‌ഛേദിക്കാതെ .. ഞാന്‍ നിന്നെ ശുദ്ധീകരിച്ചു, എന്നാല്‍, വെള്ളിപോലെയല്ല. കഷ്ടതയുടെ ചൂളയില്‍ നിന്നെ ഞാന്‍ ശോധനചെയ്തു. എനിക്കുവേണ്ടി, അതേ, എനിക്കുവേണ്ടി മാത്രമാണ് ഞാനിതു ചെയ്യുന്നത്. ഏശയ്യാ (48:9-10)
  • ദൈവ മഹത്വത്തില്‍ പങ്കുചേരാമെന്ന പ്രത്യാശയില്‍ നമുക്ക് അഭിമാനിക്കാം. മാത്രമല്ല, നമ്മുടെ കഷ്ടതകളിലും നാം അഭിമാനിക്കുന്നു. എന്തെന്നാല്‍, കഷ്ടത സഹനശീലവും, സഹനശീലം ആത്മധൈര്യവും, ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്‍റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു. (റോമാ 5:2-5)
  • എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന്‍കീഴുള്ള സമസ്തകാര്യത്തിനും ഒരവ സരമുണ്ട്. അവിടുന്ന് സമസ്തവും അതതിന്‍റെ കാലത്ത് ഭംഗിയായിരിക്കത്തക്കവിധം സൃഷ്ടിച്ചു. .. എന്നാല്‍ ദൈവത്തിന്‍റെ പ്രവൃത്തികള്‍ ആദ്യന്തം ഗ്രഹിക്കാന്‍ അവനു കഴിവില്ല. (സഭാപ്രസംഗക‌ന്‍ 3:1,11)
  • ഞാന്‍ നിങ്ങളുടെമേല്‍ ശുദ്ധജലം തളിക്കും. നിങ്ങളുടെ എല്ലാ മാലിന്യങ്ങളില്‍നിന്നും നിങ്ങള്‍ ശുദ്ധീകരിക്കപ്പെടും. ..ഒരു പുതിയ ഹൃദയം നിങ്ങള്‍ക്കു ഞാന്‍ നല്‍കും; ഒരു പുതുചൈതന്യം നിങ്ങളില്‍ ഞാന്‍ നിക്‌ഷേപിക്കും; നിങ്ങളുടെ ശരീരത്തില്‍നിന്ന് ശിലാഹൃദയം എടുത്തുമാറ്റി മാംസള ഹൃദയം നല്‍കും. എന്‍റെ ആത്മാവിനെ ഞാന്‍ നിങ്ങളില്‍ നിവേ ശിപ്പിക്കും. നിങ്ങളെ എന്‍റെ കല്‍പനകള്‍ കാക്കുന്നവരും നിയമങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധയുള്ളവരുമാക്കും. (എസെക്കിയേല്‍ 36:25-27)
  • അവിടുന്ന് അവരുടെ മിഴികളില്‍നിന്നു കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദുഃഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി. സിംഹാസന ത്തിലിരിക്കുന്നവന്‍ പറഞ്ഞു: ഇതാ, സകലവും ഞാന്‍ നവീകരിക്കുന്നു. (വെളിപാട് 21:4,5)
  • നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്‍റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്ധതിയാണത് – നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി. (ജെറെമിയ 29:11)
  • ശക്തനും ധീരനുമായിരിക്കണമെന്നും ഭയപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യരുതെന്നും നിന്നോടു ഞാന്‍ കല്‍പിച്ചിട്ടില്ലയോ? നിന്‍റെ ദൈവമായ കര്‍ത്താവ് നീ പോകുന്നിടത്തെല്ലാം നിന്നോടുകൂടെ ഉണ്ടായിരിക്കും.(ജോഷ്വാ 1:9)
  • ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ വീണ്ടും ശക്തി പ്രാപിക്കും; അവര്‍ കഴുകന്‍മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല; നടന്നാല്‍ തളരുകയുമില്ല. (ഏശയ്യാ 40:31)
  • സമുദ്രത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നോടുകൂടെയുണ്ടായിരിക്കും. നദികള്‍ കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല. അഗ്‌നിയിലൂടെ നടന്നാലും നിനക്കു പൊള്ളലേല്‍ക്കുകയില്ല; ജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല. (ഏശയ്യാ 43:2)
  • നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്‌സാരമാണെന്നു ഞാന്‍ കരുതുന്നു. (റോമാ 8:18) | വെളിപ്പെടാനിരിക്കുന്ന മഹത്വം
  • ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്‍മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. (റോമാ 8:28)
  • എന്നാല്‍, കാണാത്തതിനെയാണു നാം പ്രത്യാശിക്കുന്നതെങ്കില്‍ അതിനു വേണ്ടി നാം സ്ഥിരതയോടെ കാത്തിരിക്കും. നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ഥിക്കേണ്ട തെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവു തന്നെ നമുക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു. (റോമാ 8:25,26)
  • അവനില്‍ വിശ്വസിക്കുന്ന ഒരുവനും ശിക്ഷയ്ക്കു വിധിക്കപ്പെടുന്നില്ല. (യോഹന്നാ‌ന്‍ 3:18)
  • ഞങ്ങള്‍ ഭഗ്‌നാശരാകുന്നില്ല. ഞങ്ങളിലെ ബാഹ്യമനുഷ്യന്‍ ക്ഷയിച്ചു കൊണ്ടിരിക്കുകയാണെങ്കിലും ആന്തരിക മനുഷ്യന്‍ അനുദിനം നവീകരിക്കപ്പെടുന്നു. ഞങ്ങളുടെ ക്ലേശങ്ങള്‍ നിസ്‌സാരവും ക്ഷണികവുമാണ്; അവയുടെ ഫലമോ അനുപമമായ മഹത്വവും. ദൃശ്യമായവയല്ല, അദൃശ്യമായവയാണ് ഞങ്ങളുടെ ലക്ഷ്യം. ദൃശ്യങ്ങള്‍ നശ്വരങ്ങളാണ്, അദൃശ്യങ്ങള്‍ അനശ്വരങ്ങളും. (2 കൊറിന്തോസ് 4:16-18)
  • നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെക്കൂടുതല്‍ ചെയ്തുതരാന്‍ കഴിയുന്ന അവിടുത്തേക്കു സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ!(എഫേസോസ് 3:20-21)
  • അല്‍പകാലത്തേക്കു വിവിധ പരീക്ഷകള്‍ നിമിത്തം നിങ്ങള്‍ക്കു വ്യസനിക്കേണ്ടി വന്നാലും അതില്‍ ആനന്ദിക്കുവിന്‍. കാരണം, അഗ്‌നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വര്‍ണത്തേക്കാള്‍ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം. അത് യേശുക്രിസ്തുവിന്‍റെ പ്രത്യാഗമനത്തില്‍ സ്തുതിക്കും മഹത്വത്തിനും ബഹുമാനത്തിനും ഹേതുവായിരിക്കും. (1 പത്രോസ് 1:6-7)
  • വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്. വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയില്‍ ശരണംപ്രാപിക്കുന്നവര്‍ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് അവിടുന്നു പ്രതിഫലം നല്‍കുമെന്നും വിശ്വസിക്കണം. (ഹെബ്രായര്‍ 11:1,6)
  • നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവും, നമ്മെ സ്‌നേഹിക്കുകയും നമുക്കു തന്‍റെ കൃപയിലൂടെ നിത്യമായ ആശ്വാസവും നല്ല പ്രത്യാശയും നല്‍കുകയും ചെയ്ത നമ്മുടെ പിതാവായ ദൈവവും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിക്കുകയും എല്ലാ സത്പ്രവൃത്തികളിലും സദ്‌വചനങ്ങളിലും നിങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യട്ടെ. (2 തെസലോനിക്കാ 2:16-17)
  • ക്രിസ്തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു. (2 കൊറിന്തോസ് 5:17)
  • എന്‍റെ പിന്നിലുള്ളവയെ വിസ്മരിച്ചിട്ട്, മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു. യേശുക്രിസ്തുവിലൂടെ ഉന്നതത്തിലേക്കുള്ള ദൈവത്തിന്‍റെ വിളിയാകുന്ന സമ്മാനത്തിനു വേണ്ടി ഞാന്‍ ലക്ഷ്യത്തിലേക്കു പ്രയാണം ചെയ്യുന്നു. (ഫിലിപ്പി 3:13-14)
  • ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്. എന്‍റെ ഇപ്പോഴത്തെ ഐഹികജീവിതം, എന്നെ സ്‌നേഹിക്കുകയും എനിക്കു വേണ്ടി തന്നെത്തന്നെ ബലിയര്‍പ്പിക്കുകയും ചെയ്ത ദൈവപുത്രനില്‍ വിശ്വസിച്ചു കൊണ്ടുള്ള ജീവിതമാണ്. (ഗലാത്തിയാ 2:20)
  • അവിടുന്നു തന്‍റെ കാരുണ്യാതിരേകത്താല്‍ യേശുക്രിസ്തുവിന്‍റെ, മരിച്ചവരില്‍ നിന്നുള്ള ഉത്ഥാനം വഴി സജീവമായ പ്രത്യാശയിലേക്കും നിങ്ങള്‍ക്കായി സ്വര്‍ഗത്തില്‍ കാത്തുസൂക്ഷിക്കപ്പെടുന്ന അക്ഷയവും കളങ്കരഹിതവും ഒളിമങ്ങാത്തതുമായ അവകാശത്തിലേക്കും നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു. (1 പത്രോസ് 1:3)
  • എന്‍റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. (യോഹന്നാ‌ന്‍ 14:27)
  • പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവും കൊണ്ടു നിങ്ങളെ നിറയ്ക്കട്ടെ! അങ്ങനെ, പരിശുദ്ധാത്മാവിന്‍റെ  ശക്തിയാല്‍  നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ! (റോമാ 15:13)
  • വരണ്ട ഭൂമിയില്‍ ഉറവകള്‍ പൊട്ടിപ്പുറപ്പെടും. മരുഭൂമിയിലൂടെ നദികള്‍ ഒഴുകും. (ഏശയ്യാ 35:1-10) | ഐശ്വര്യപൂര്‍ണമായ ഭാവി

Create a website or blog at WordPress.com

Up ↑