ഏശയ്യാ 41:8-18

കടുത്ത വേദനയിലും ദൈവത്തെ മുറുകെപ്പിടിച്ച, എന്നെ അനുഗ്രഹിച്ചാൽ അല്ലാതെ  ഞാൻ വിടുകയില്ല എന്ന് പറഞ്ഞ  യാക്കോബിനോട് പറഞ്ഞത്:

8 : എന്‍റെ ദാസനായ ഇസ്രായേലേ, ഞാന്‍ തിരഞ്ഞെടുത്ത യാക്കോബേ, എന്‍റെ സ്‌നേഹിതനായ അബ്രാഹത്തിന്‍റെ സന്തതീ, 9 : നീ എന്‍റെ ദാസനാണ്. ഞാന്‍ നിന്നെ തിരഞ്ഞെടുത്തു; ഇനി ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നു പറഞ്ഞുകൊണ്ട് ഭൂമിയുടെ അതിര്‍ത്തികളില്‍ നിന്നു ഞാന്‍ നിന്നെ തിരഞ്ഞെടുത്തു; വിദൂര ദിക്കുകളില്‍ നിന്നു ഞാന്‍ നിന്നെ വിളിച്ചു.

10 : ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്‍റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്‍റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.

11 : നിന്നെ ദ്വേഷിക്കുന്നവര്‍ ലജ്ജിച്ചു തലതാല്ത്തും; നിന്നോട് ഏറ്റുമുട്ടുന്നവര്‍ നശിച്ച് ഒന്നുമല്ലാതായിത്തീരും. 12 : നിന്നോട് ശണ്ഠ കൂടുന്നവരെ നീ അന്വേഷിക്കും; കണ്ടെത്തുകയില്ല. നിന്നോടു പോരാടുന്നവര്‍ ശൂന്യരാകും.

13 : നിന്‍റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്‍റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്, ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.

14 : കര്‍ത്താവ് അരുളിച്ചെയ്യുന്നു: കൃമിയായ യാക്കോബേ, ഇസ്രായേല്യരേ, ഭയപ്പെടേണ്ട. ഞാന്‍ നിന്നെ സഹായിക്കും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേലിന്‍റെ പരിശുദ്ധനാണ് നിന്‍റെ രക്ഷകന്‍.

15 : ഞാന്‍ നിന്നെ പുതിയതും മൂര്‍ച്ചയേറിയതും പല്ലുള്ള ചക്രങ്ങളോടുകൂടിയതുമായ ഒരു മെതിവണ്ടിയാക്കും; നീ മലകളെ മെതിച്ചു പൊടിയാക്കും; കുന്നുകളെ പതിരു പോലെയാക്കും.

16 : നീ അവയെ പാറ്റുകയും കാറ്റ് അവയെ പറപ്പിച്ചുകളയുകയും കൊടുങ്കാറ്റ് അവയെ ചിതറിക്കുകയും ചെയ്യും. നീ കര്‍ത്താവില്‍ ആനന്ദിക്കും; ഇസ്രായേലിന്‍റെ പരിശുദ്ധനില്‍ അഭിമാനം കൊള്ളും.

17 : ദരിദ്രരും നിരാലംബരും ജലം അന്വേഷിച്ചു കണ്ടെത്താതെ, ദാഹത്താല്‍ നാവു വരണ്ടു പോകുമ്പോള്‍, കര്‍ത്താവായ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും. ഇസ്രായേലിന്‍റെ ദൈവമായ ഞാന്‍ അവരെ കൈവെടിയുകയില്ല. 18 : പാഴ്മലകളില്‍ നദികളും താഴ്‌വരകളുടെ മധ്യേ ഉറവകളും ഞാന്‍ ഉണ്ടാക്കും; മരുഭൂമിയെ ജലാശയവും വരണ്ട പ്രദേശത്തെ നീരുറവയുമാക്കും.

Create a website or blog at WordPress.com

Up ↑