Holy Spirit / പരിശുദ്ധാത്മാവ്

കര്‍ത്താവിന്‍റെ ആത്മാവ് അവന്‍റെ മേല്‍ ആവസിക്കും. ജ്ഞാനത്തിന്‍റേയും വിവേകത്തിന്‍റേയും ആത്മാവ്, ഉപദേശത്തിന്‍റേയും ശക്തിയുടെയും ആത്മാവ്, അറിവിന്‍റേയും ദൈവഭക്തിയുടെയും ആത്മാവ്. (ഏശയ്യാ 11:2) | The spirit of the Lord shall rest on him, the spirit of wisdom and understanding, the spirit of counsel and might, the spirit of knowledge and the fear of the Lord. (Isaiah 11:2)

ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടു കൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്കു തരുകയും ചെയ്യും. (യോഹന്നാ‌ന്‍ 14:16) | I will ask the Father, and he will give you another Helper, to be with you forever. (John 14:16)

ഈ സത്യാത്മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത് അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാല്‍, നിങ്ങള്‍ അവനെ അറിയുന്നു. കാരണം, അവന്‍ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും. (യോഹന്നാ‌ന്‍ 14:17)

അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും. സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്‍റെ പൂര്‍ണതയിലേക്കു നയിക്കും. (യോഹന്നാ‌ന്‍ 16:8,13)

ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്‍റെ മേല്‍ വരും; അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. (ലൂക്കാ 1:35)

മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല! (ലൂക്കാ 11:13)

ഞാന്‍ നിങ്ങള്‍ക്കു ജലംകൊണ്ടുള്ള സ്‌നാനം നല്‍കി. അവനോ പരിശുദ്ധാത്മാവിനാല്‍ നിങ്ങള്‍ക്കു സ്‌നാനം നല്‍കും. (മര്‍ക്കോസ് 1:8)

നിങ്ങള്‍ ജറുസലെം വിട്ടു പോകരുത്. എന്നില്‍നിന്നു നിങ്ങള്‍ കേട്ട പിതാവിന്‍റെ വാഗ്ദാനം കാത്തിരിക്കുവിന്‍.  എന്തെന്നാല്‍, യോഹന്നാന്‍ വെള്ളം കൊണ്ടു സ്‌നാനം നല്‍കി; നിങ്ങളാകട്ടെ ഏറെത്താമസിയാതെ പരിശുദ്ധാത്മാവിനാല്‍ സ്‌നാനം ഏല്‍ക്കും. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 1:4,5)

അഗ്‌നിജ്വാലകള്‍ പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയുംമേല്‍ വന്നു നില്‍ക്കുന്നതായി അവര്‍ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:3-4) | Scripture card

പത്രോസ് പറഞ്ഞു: നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്‍റെ ദാനം നിങ്ങള്‍ക്കു ലഭിക്കും (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:38) | Repent, and be baptized every one of you in the name of Jesus Christ so that your sins may be forgiven; and you will receive the gift of the Holy Spirit. (Acts 2:38) | Scripture card

ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവ് തന്‍റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്.  (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:39)

യേശു വീണ്ടും അവരോടു പറഞ്ഞു: നിങ്ങള്‍ക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു. ഇതു പറഞ്ഞിട്ട് അവരുടെമേല്‍ നിശ്വസിച്ചുകൊണ്ട് അവരോട് അരുളിച്ചെയ്തു: നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിന്‍. (യോഹന്നാ‌ന്‍ 20:22)

എന്നാല്‍, ആത്മാവിന്‍റെ ഫലങ്ങള്‍ സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്‍മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ്. (ഗലാത്തിയാ 5:22) | The fruit of the Spirit is love, joy, peace, patience, kindness, generosity, faithfulness, gentleness, and self-control. (Galatians 5:22)

ഓരോരുത്തരിലും ആത്മാവു വെളിപ്പെടുന്നത് പൊതു നന്‍മയ്ക്കു വേണ്ടിയാണ്.   ഒരേ ആത്മാവുതന്നെ ഒരാള്‍ക്കു വിവേകത്തിന്‍റെ വചനവും മറ്റൊരാള്‍ക്കു ജ്ഞാനത്തിന്‍റെ വചനവും നല്‍കുന്നു. ഒരേ ആത്മാവുതന്നെ ഒരുവനു വിശ്വാസവും വേറൊരുവനു രോഗശാന്തിക്കുള്ള വരവും നല്‍കുന്നു.   ഒരുവന് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ശക്തിയും, മറ്റൊരുവനു പ്രവചിക്കാന്‍ വരവും, വേറൊരുവന് ആത്മാക്കളെ വിവേചിച്ചറിയാന്‍ കഴിവും വേറൊരുവനു ഭാഷാവരവും, വേറൊരുവന് വ്യാഖ്യാനത്തിനുള്ള വരവും, അതേ ആത്മാവു തന്നെ നല്‍കുന്നു.   തന്‍റെ ഇച്ഛയ്‌ക്കൊത്ത് ഓരോരുത്തര്‍ക്കും പ്രത്യേക പ്രത്യേക ദാനങ്ങള്‍ നല്‍കുന്ന ഒരേ ആത്മാവിന്‍റെ തന്നെ പ്രവൃത്തിയാണ് ഇതെല്ലാം. (1 കൊറിന്തോസ് 12:7-11)

എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 1:8) | You will receive power when the Holy Spirit comes on you; and you will be my witnesses in Jerusalem, and in all Judea and Samaria, and to the ends of the earth. (Acts 1:8)

എഴുന്നേറ്റ് അവനെ അഭിഷേകം ചെയ്യുക. തിരഞ്ഞെടുക്കപ്പെട്ടവന്‍ അവന്‍ തന്നെ. സാമുവല്‍ അവനെ സഹോദരന്‍മാരുടെ മുന്‍പില്‍വച്ച്, കുഴലിലെ തൈലംകൊണ്ട് അഭിഷേകം ചെയ്തു. അന്നുമുതല്‍ കര്‍ത്താവിന്‍റെ ആത്മാവ് ദാവീദിന്‍റെ മേല്‍ ശക്തമായി ആവസിച്ചു.  (1 സാമുവല്‍ 16:12,13)

അന്ന് ഇങ്ങനെ സംഭവിക്കും: എല്ലാവരുടെയും മേല്‍ എന്‍റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും; നിങ്ങളുടെ പുത്രന്‍മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും;യുവാക്കള്‍ക്കു ദര്‍ശനങ്ങള്‍ ഉണ്ടാവും. ആ നാളുകളില്‍ എന്‍റെ ദാസന്‍മാരുടെയും ദാസിമാരുടെയുംമേല്‍ എന്‍റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും. (ജോയേല്‍ 2:28, 29) | I will pour out my Spirit on all people. Your sons and daughters will prophesy, your old men will dream dreams, your young men will see visions. (Joel 2:28)

ദൈവരാജ്യമെന്നാല്‍ ഭക്ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്. (റോമാ 14:17)

ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്‍റെ പുത്രന്‍മാരാണ്. (റോമാ 8:14) | ആത്മാവിലുള്ള ജീവിതം

നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു. (റോമാ 8:26)

പ്രത്യാശയുടെ ദൈവം നിങ്ങളുടെ വിശ്വാസത്താല്‍ സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കട്ടെ! അങ്ങനെ, പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്ധി പ്രാപിക്കുകയും ചെയ്യട്ടെ! (റോമാ 15:13)

ദൈവാത്മാവുമുഖേന സംസാരിക്കുന്നവരാരും യേശു ശപിക്കപ്പെട്ടവനാണ് എന്ന് ഒരിക്കലും പറയുകയില്ലെന്നും യേശു കര്‍ത്താവാണ് എന്നു പറയാന്‍ പരിശുദ്ധാത്മാവു മുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ലെന്നും നിങ്ങള്‍ ഗ്രഹിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. (1 കൊറിന്തോസ് 12:3)

എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍നിന്ന്, വിശുദ്ധലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും. (യോഹന്നാ‌ന്‍ 7:38)

മനുഷ്യപുത്രനെതിരായി സംസാരിക്കുന്നവനോടു ക്ഷമിക്കപ്പെടും. എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവനോടു ക്ഷമിക്കപ്പെടുകയില്ല.  സിനഗോഗുകളിലും അധികാരികളുടെയും ഭരണാധിപന്‍മാരുടെയും മുമ്പിലും അവര്‍ നിങ്ങളെ കൊണ്ടുപോകുമ്പോള്‍, എങ്ങനെ, എന്ത് ഉത്തരം കൊടുക്കുമെന്നും എന്തു പറയുമെന്നും ഉത്കണ്ഠാകുലരാകേണ്ടാ.  എന്താണു പറയേണ്ടതെന്ന് ആ സമയത്തു പരിശുദ്ധാത്മാവു നിങ്ങളെ പഠിപ്പിക്കും. (ലൂക്കാ 12:10-12)

ഇതാ, ഇപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ നിര്‍ബന്ധിതനായി ഞാന്‍ ജറുസലെമിലേക്കു പോകുന്നു. അവിടെ എനിക്ക് എന്തു സംഭവിക്കുമെന്ന് അറിഞ്ഞുകൂടാ. കാരാഗൃഹവും പീഡനങ്ങളുമാണ് എന്നെ കാത്തിരിക്കുന്നതെന്ന് എല്ലാ നഗരത്തിലും പരിശുദ്ധാത്മാവ് എനിക്കു വ്യക്തമാക്കിത്തരുന്നുണ്ട് എന്നു മാത്രം എനിക്കറിയാം.  (അപ്പ. പ്രവര്‍ത്തനങ്ങള്‍ 20:22-23)

എന്നാല്‍, അവന്‍ (സ്‌തേഫാനോസ് ) പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ്, സ്വര്‍ഗത്തിലേക്കു നോക്കി ദൈവത്തിന്‍റെ മഹത്വം ദര്‍ശിച്ചു; ദൈവത്തിന്‍റെ വലത്തുഭാഗത്ത് യേശു നില്‍ക്കുന്നതും കണ്ടു. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:55)

രക്ഷയുടെ ദിനത്തിനുവേണ്ടി നിങ്ങളെ മുദ്രിതരാക്കിയ ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുത്. (എഫേസോസ് 4:30)

നിങ്ങള്‍ ദൈവത്തിന്‍റെ ആലയമാണെന്നും ദൈവാത്മാവ് നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?  ദൈവത്തിന്‍റെ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്‍റെ ആലയം പരിശുദ്ധമാണ്. ആ ആലയം നിങ്ങള്‍ തന്നെ. (1 കൊറിന്തോസ് 3:16)

ഉണരുക, നിന്നില്‍ ആസന്നമരണമായി അവശേഷിക്കുന്നതിനെ ഉത്തേജിപ്പിക്കുക.  (വെളിപാട് 3:2)

അങ്ങയുടെ സന്നിധിയില്‍ നിന്ന് എന്നെ തള്ളിക്കളയരുതേ! അങ്ങയുടെ പരിശുദ്ധാത്മാവിനെ എന്നില്‍ നിന്ന് എടുത്തുകളയരുതേ! (സങ്കീര്‍ത്തനങ്ങള്‍ 51:11)

ദൈവത്തിന്‍റെ ആത്മാവ്‌യഥാര്‍ഥമായി നിങ്ങളില്‍ വസിക്കുന്നെങ്കില്‍ നിങ്ങള്‍ ജഡികരല്ല, ആത്മീയരാണ്. ക്രിസ്തുവിന്‍റെ ആത്മാവില്ലാത്തവന്‍ ക്രിസ്തുവിനുള്ളവനല്ല. (റോമാ 8:9)

അശുദ്ധിയിലേക്കല്ല, വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. അതിനാല്‍, ഇക്കാര്യങ്ങള്‍ അവഗണിക്കുന്നവന്‍മനുഷ്യനെയല്ല, പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു നല്‍കുന്ന ദൈവത്തെയാണ് അവഗണിക്കുന്നത്. (1 തെസലോനിക്കാ 4:8)

പന്തക്കുസ്താദിനം സമാഗതമായപ്പോള്‍ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തു നിന്നുണ്ടായി. അത് അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു. അഗ്‌നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയും മേല്‍ വന്നു നില്‍ക്കുന്നതായി അവര്‍ കണ്ടു.  അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 2:1-4) | പരിശുദ്ധാത്മാവിന്‍റെ ആഗമനം

സമരിയാക്കാര്‍ ദൈവവചനം സ്വീകരിച്ചുവെന്നു കേട്ടപ്പോള്‍ ജറുസലെമിലുള്ള അപ്പസ്‌തോലന്‍മാര്‍ പത്രോസിനെയും യോഹന്നാനെയും അവരുടെയടുത്തേക്ക് അയച്ചു. അവര്‍ ചെന്ന് അവിടെയുള്ളവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കേണ്ടതിന് അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു. കാരണം, അതുവരെ പരിശുദ്ധാത്മാവ് അവരിലാരുടെയും മേല്‍ വന്നിരുന്നില്ല. അവര്‍ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ ജ്ഞാന സ്‌നാനം സ്വീകരിക്കുക മാത്രമേ ചെയ്തിരുന്നുള്ളു. പിന്നീട്, അവരുടെമേല്‍ അവര്‍ കൈകള്‍ വച്ചു; അവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്തു. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 8:14-17)

പത്രോസ് ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ, കേട്ടു കൊണ്ടിരുന്ന എല്ലാവരുടെയുംമേല്‍ പരിശുദ്ധാത്മാവ് വന്നു. വിജാതീയരുടെമേല്‍പോലും പരിശുദ്ധാത്മാവിന്‍റെ ദാനം വര്‍ഷിക്കപ്പെട്ടതിനാല്‍, പത്രോസിനോടുകൂടെ വന്നിരുന്ന പരിച്‌ഛേദിതരായ വിശ്വാസികള്‍ വിസ്മയിച്ചു. അവര്‍ അന്യഭാഷകളില്‍ സംസാരിക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും അവര്‍ കേട്ടു.  (അപ്പ. പ്രവര്‍ത്തനങ്ങള്‍ 10:44, 46)

പൗലോസ് അവരുടെമേല്‍ കൈകള്‍ വച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ വന്നു. അവര്‍ അന്യഭാഷകളില്‍ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു. (അപ്പ. പ്രവര്‍ത്തനങ്ങള്‍ 19:6)

Create a website or blog at WordPress.com

Up ↑